ട്രാൻസ്ഫർ ഡെഡ്‌ലൈൻ: കേരള ബ്ലാസ്റ്റേഴ്സിൻ്റെ അവസാന നിമിഷ നാല് പ്രധാന നീക്കങ്ങൾ

ഐഎസ്എൽ 2024-2025 ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. യൂറോപ്പ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ ജാലകം ഇന്ന് ഓഗസ്റ്റ് 30-ന് അവസാനിക്കുമ്പോൾ, ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ജാലകം നാളെ (ഓഗസ്റ്റ് 31) ആണ് അവസാനിക്കുക. ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനം അപ്രതീക്ഷിതമായ പല കൂടുമാറ്റങ്ങൾ നടക്കുന്നത് സാധാരണ കാഴ്ചയാണ്. ഇത്തരത്തിൽ കേരള ബ്ലാസ്റ്റേഴ്സും 

അവരുടെ ആരാധകരെ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിനം ഞെട്ടിക്കാൻ ഒരുങ്ങുകയാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ സമയം അടുക്കുമ്പോൾ, നാല് പ്രധാന തീരുമാനങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് എടുക്കാൻ ഉള്ളത്. അവയിൽ ആദ്യത്തേത് വിദേശ സ്ട്രൈക്കറുടെ പ്രഖ്യാപനം ആണ്. സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനെസിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയതായി  

റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുൻപ്, ഒരു ഇന്ത്യൻ താരത്തെക്കൂടി സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട് എന്ന് ഇന്ത്യൻ ഫുട്ബോൾ ജേണലിസ്റ്റ് ആശിഷ് നെഗി റിപ്പോർട്ട് ചെയ്തു. ഒരു ഐഎസ്എൽ ടീമിന് 6 വിദേശ താരങ്ങളെ ആണ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുക. ഈ സാഹചര്യത്തിൽ 

ഓസ്ട്രേലിയൻ ഫോർവേഡ് ജോഷ്വാ സൊറ്റീരിയോ, ഘാന ഫോർവേഡ് ക്വാമി പെപ്ര എന്നിവരിൽ ആരെയാകും കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യുക എന്നറിയാനും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വെറ്റെറൻ ഡിഫെൻഡർ പ്രീതം കോട്ടാലിനെ മോഹൻ ബഗാന്റെ ആവശ്യപ്രകാരം അവർക്ക് നൽകുമോ എന്നതാണ് ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന മണിക്കൂറുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉറ്റു നോക്കുന്ന മറ്റൊരു സംഭവം. അടുത്ത മണിക്കൂറുകളിൽ ഇതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. Four major decisions await Kerala Blasters as transfer window closes