Kerala Blasters dominant victory against Chennaiyin FC in the ISL Southern rivalry: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ തങ്ങൾക്ക് കീഴടക്കാനാകാത്ത വിധം ഉയർന്നു പൊന്തിയ ചെന്നൈയിലെ ഉരുക്കുകോട്ട തച്ചുടച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ കൊമ്പന്മാരുടെ ജയം മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക്. ഹീസസ് ഹിമനസ് (3′), കോറൂ സിംഗ് (45+3′), ക്വമെ പെപ്ര (56′) എന്നിവർ ടീമിനായി ഗോളുകൾ നേടി.
ഐഎസ്എല്ലിൽ ഗോൾ കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോർഡ് കോറൂ സ്വന്തം പേരിലാക്കിയ മത്സരത്തിലെ ജയത്തോടെ കേരളം പ്ലേ ഓഫ് പ്രതീക്ഷകൾ കൂടുതൽ സജീവമാക്കി. മൂന്ന് അവസരങ്ങൾ രൂപപ്പെടുത്തി രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ അഡ്രിയാൻ ലൂണയാണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരം. ഇന്നത്തെ മത്സരത്തിലെ ആവേശ ജയത്തോടെ 19 മത്സരങ്ങളിൽ നിന്നും ഏഴ് ജയവും മൂന്ന് സമനിലയും ഒൻപത് തോൽവിയുമായി
24 പോയിന്റുകളുമായി ഐഎസ്എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് തുടരുന്നു. ആറാമതുള്ള മുംബൈ സിറ്റി എഫ്‌സിയെക്കാൾ രണ്ടു മത്സരം അധികം കളിച്ച ടീം പ്ലേ ഓഫ് സ്പോട്ടിൽ നിന്നും മൂന്ന് പോയിന്റുകൾ മാത്രം അകലെയാണ്. സ്വന്തം മൈതാനത്തിൽ കൊമ്പന്മാർക്ക് മുന്നിൽ ആദ്യമായി കീഴങ്ങിയ ചെന്നൈയിൻ എഫ്‌സിക്ക് പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മുന്നിൽ വീണ ഇടിത്തീയായിരുന്നു ഈ തോൽവി. മറീന മച്ചാൻസ് ലീഗിലെ ഒൻപതാമത്തെ തോൽവി വഴങ്ങി 19 മത്സരത്തിൽ നിന്നും നാല് ജയവും ആറ് സമനിലയുമടക്കം 18 പോയിന്റുകളോടെ പത്താം സ്ഥാനത്താണ്.
ഫെബ്രുവരി എട്ടിന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ ഈസ്റ്റ് ബംഗാളിനെതിരെയാണ് ചെന്നൈയിൻ എഫ്‌സിയുടെ അടുത്ത മത്സരം.ഫെബ്രുവരി 15-ന് കൊച്ചിയിലെ ഹോം മൈതാനമായ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിലവിൽ ടേബിൾ ടോപ്പേഴ്‌സായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെയാണ് കേരള ബാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.