അഞ്ച് കളിക്കാരെ സ്‌ക്വാഡിൽ നിന്ന് റിലീസ് ചെയ്തതായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപനം, സീസൺ മുഴുവൻ ലോൺ

കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും അവരുടെ സ്‌ക്വാഡിൽ മാറ്റങ്ങൾ വരുത്തുന്നത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഐഎസ്എൽ 2024/25 സീസൺ ആരംഭിക്കുന്നതിന് മുൻപ്, ഇപ്പോൾ 5 കളിക്കാരെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇവരെ മറ്റു ഐഎസ്എൽ, ഐലീഗ് ടീമുകളിലേക്ക് സീസൺ മുഴുവൻ നീണ്ടുനിൽക്കുന്ന ലോൺ കരാറിൽ ആണ് നൽകിയിരിക്കുന്നത്. 

മലയാളി യുവ സ്ട്രൈക്കർ മുഹമ്മദ് അജ്സലിനെ, ഐലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്സിക്ക് ജൂലൈ 2025 വരെ നീണ്ടുനിൽക്കുന്ന ലോൺ കോൺട്രാക്ടിൽ നൽകിയിരിക്കുന്നു. ഗോൾകീപ്പർ മുഹമ്മദ് അർബാസ്, ഐലീഗ് ക്ലബ്ബ് റിയൽ കാശ്മീർ എഫ്സിയിലേക്കാണ് ലോൺ കോൺട്രാക്ടിൽ പോയിരിക്കുന്നത്. ഈ കരാറും ജൂലൈ 2025 വരെ നിലനിൽക്കും. ഐഎസ്എല്ലിൽ പുതിയതായി എത്തിയ മുഹമ്മദൻ എസ്സിയിലേക്ക് സീസൺ മുഴുവൻ നീണ്ടുനിൽക്കുന്ന ലോൺ കോൺട്രാക്ടിൽ 

ചേക്കേറിയിരിക്കുകയാണ് ബികാശ് സിംഗ്. ഈ 23-കാരനായ മണിപ്പൂരി വിംഗർ കഴിഞ്ഞ സീസണിലും ലോൺ അടിസ്ഥാനത്തിൽ മുഹമ്മദൻസിന് വേണ്ടി കളിച്ചിരുന്നു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത 21-കാരനായ യുവ ലെഫ്റ്റ്-ബാക്ക് ലിക്മാബം രാകേഷ് മീതെയ്, ഐഎസ്എൽ ക്ലബ്‌ പഞ്ചാബ് എഫ്സിക്ക്‌ വേണ്ടി ഈ സീസൺ കളിക്കും. നേരത്തെ, കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം നിഹാൽ സുധീഷും പഞ്ചാബ് എഫ്സിയിലേക്ക് ലോൺ കോൺട്രാക്ടിൽ പോയിരുന്നു. 

ഇന്ത്യ അണ്ടർ 20 ടീമിന്റെ ഭാഗമായ കേരള ബ്ലാസ്റ്റേഴ്സിന്റെ തോമസ് ചെറിയാൻ, ഈ സീസണിൽ ഐലീഗ് ക്ലബ്‌ ചർച്ചിൽ ബ്രദേഴ്സിന് വേണ്ടി കളിക്കും. ഈ തീരുമാനം, കളിക്കാർക്ക് ധാരാളം ഗെയിം സമയം നൽകുന്നതിനും, അവർക്ക് വ്യക്തിപരമായ ഡെവലപ്മെന്റ് ഉണ്ടാകുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് എന്നും കേരള ബ്ലാസ്റ്റേഴ്സ് പ്രതികരിച്ചു. വായ്പാ കാലയളവിൽ തങ്ങളുടെ കളിക്കാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്സ് ആശംസകൾ നേരുകയും ചെയ്തു. Kerala Blasters release 5 players on loan deals ahead of ISL 2024/25